ഇസ്ലാം ഔദ്യോഗിക മതമായ, ഇന്ന് മതമൗലിക വാദികളുടെ നിയന്ത്രണത്തിലുള്ള ബംഗ്ലാദേശിൻ്റെ ദേശീയ ഗാനം എഴുതിയത് രബീന്ദ്രനാഥ ടാഗൂറാണ്. ‘ആമാർ ഷോനാർ ബംഗ്ലാ’ അഥവാ എന്റെ സുവർണ ബംഗാൾ എന്ന് തുടങ്ങുന്ന ആ ഗാനം കേൾക്കുമ്പോൾ ഒരു ബാവുൽ ഗാനമോ മനോഹരമായ രബീന്ദ്ര സംഗീതമോ നൽകുന്ന കേൾവി സുഖമാണ്. അബനീന്ദ്രനാഥ ടാഗൂർ വരച്ച, പിന്നീട് ഭാരത മാതാവായ ബംഗമാതയെ- സാധ്വീ രൂപത്തിലുള്ള, കൈകളിൽ നെൽക്കതിരും പുസ്തകവും പരുത്തി വസ്ത്രവും മാലയുമേന്തിയ, കാഷായ വസ്‌ത്രം ധരിച്ച രുദ്രാക്ഷധാരിണിയായ അമ്മയെ- പ്രകീർത്തിക്കുന്ന കീർത്തനമാണിത്. ‘വന്ദേമാതരം’ സാക്ഷാൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ചതാണെങ്കിൽ, ‘ബംഗമാതാവിനൊരു സ്തുതിഗീതം’ എന്ന ഈ ഗാനം വന്ദേമാതരം ഉൾപ്പെടുന്ന ‘ആനന്ദമഠ’ത്തിൽ വർണിച്ചിരിക്കുന്ന രാഷ്ട്രദേവതയെ സ്തുതിച്ച് ടാഗൂർ എഴുതിയതാണ്. ബംഗാൾ വിഭജനത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ ഗാനത്തിൽ, “മാതാവേ, അമ്മേ, ജനനീ” എന്നൊക്കെ അർത്ഥം വരുന്ന ‘ഓ മാ’ ‘മാ’ എന്നീ ശബ്‌ദങ്ങൾ, ആദ്യത്തെ രണ്ടു പാദങ്ങളിൽ മാത്രം നാലിടത്ത് ആവർത്തിക്കുന്നുണ്ട്. മുഴുവൻ വരികളെടുത്താൽ അതിൽ ഏകദേശം 16 പ്രാവശ്യത്തോളം ‘മാ’ എന്ന വാക്ക് നമുക്ക് കാണാം. ഇപ്രകാരം, രാഷ്ട്ര ചേതനയെ ചതുർബാഹു സ്വരൂപിണിയായ മാതൃരൂപത്തിൽ കണ്ട്, അമ്മേ എന്ന് വിളിക്കാൻ ഒരു ബംഗ്ലാദേശി ജമാഅത്തെ ഇസ്ലാമിക്കാരന് ബുദ്ധിമുട്ടില്ല.
“അമ്മേ, നിന്റെ മുഖത്ത് ദുഃഖത്തിന്റെ നിഴൽ വീണാൽ, എന്റെ കണ്ണുകൾ കണ്ണുനീരാൽ നിറയുന്നു,” “അമ്മേ, നിന്റെ അധരങ്ങളിൽനിന്നുയരുന്ന വാക്കുകൾ എന്റെ കാതുകൾക്ക് അമൃതംപോലെ” എന്നിങ്ങനെ പോകുന്നു ഈ ഗാനത്തിലെ വരികൾ. മാലാപുസ്തകങ്ങൾ കയ്യിലേന്തി നിൽക്കുന്ന ത്യാഗസ്വരൂപിണിയായ മാതൃരൂപത്തെ ബംഗ്ലാദേശികൾ വന്ദിക്കുമ്പോൾ, ഭാരതത്തിലെ കോൺഗ്രസുകാർ ‘ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ കമലാ കമലദള വിഹാരിണീ വാണീ വിദ്യാദായിനീ, നമാമി ത്വം…’ എന്നു കേൾക്കുമ്പോൾ അസ്വസ്ഥരാകുകയും വേറിളി പിടിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? “ഓ മാ, തോർ ചരണേതേ ദിലേം ഈ മാഥാ പേതേ”, നിൻ്റെ ചരണങ്ങളിൽ ഞാൻ എന്നെ സമർപ്പിക്കുന്നു നിൻ്റെ പാദധൂളികൾ കൊണ്ടെന്നെ അനുഗ്രഹിച്ചാലും എന്നു പാടി ബംഗ്ലാദേശികൾ അവരുടെ മാതൃഭൂമിയെ ആദരിക്കുന്നു. വിശ്വാസപ്രകാരം അല്ലാഹുവിൻ്റെ മുന്നിൽ മാത്രം കുനിയുന്ന കോടിക്കണക്കിന് ശിരസ്സുകൾ, ചതുർബാഹു സ്വരൂപിണിയായ രാഷ്ട്ര മാതാവിൻ്റെ പാദത്തോളം കുനിയുന്നു. അതിനവർക്ക് മതമൊരു തടസ്സമാകുന്നില്ല!
അടുത്തകാലത്തായി, ചില ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഈ ‘ഹിന്ദുത്വ ഗാനം’ മാറ്റി പുതിയ ദേശീയ ഗാനം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ അതിന് വഴങ്ങിയിട്ടില്ല. 1971 ൽ ബംഗ്ലാദേശ രൂപീകൃതമായ അന്നു മുതൽ ഇന്നുവരെ ബംഗ്ലാദേശികൾ ബംഗമാതാവിനെ സ്തുതിച്ചു വന്ദിച്ചുകൊണ്ടേയിരിക്കുകയാണ്. ബംഗ്ലാദേശിലെ തീവ്ര മതവിശ്വാസികൾക്ക് ബംഗമാതാവിനെ സ്തുതിക്കുന്നതിൽ വിശ്വാസപരമായി യാതൊരു വിരോധവുമില്ലെങ്കിൽ, ഇന്ത്യയിലെ കോൺഗ്രസുകാർക്ക് മാത്രം ഭാരതമാതാവിനോട് എന്താണിത്ര വെറുപ്പ്? നിലവിളക്കിൽ ത്രിമൂർത്തികളെ കാണുന്ന, വന്ദേമാതരം ഹറാമായ കേരളത്തിലെ മുസ്ലീം ലീഗ് നേതൃത്വത്തേക്കാൾ തീവ്രതകുറഞ്ഞവരാണോ ബംഗ്ലാദേശിലെ മതതീവ്രവാദികൾ?








Discussion about this post