Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം മതം

ആചാര്യത്രയവും ഹൈന്ദവാചാരപദ്ധതിയും

ഋഷി പരമ്പരയോട് ചേർന്നു നിന്നുവേണം പുരുഷാര്ഥങ്ങൾക്കായി യത്നിക്കേണ്ടതെന്ന സനാതന ധർമ്മോപദേശത്തിന് വില കൽപ്പിക്കാതെ, പത്തൊമ്പതാം നൂറ്റാണ്ടിലെ ഹൈന്ദവ പുനർജാഗരണാനന്തരം ആചാര്യശ്രേഷ്ഠർ ഉപദേശിച്ച ഏകീകൃതമായ ഉപാസനാപദ്ധതി അനുഷ്ഠിക്കുന്നതിൽ നാം കാട്ടിയ ആലസ്യവും വൈമുഖ്യവുമാണ്, നമ്മുടെ ആത്മീയമായ അധോഗതിക്കും സാമൂഹികമായ അനൈക്യത്തിനുമുള്ള പ്രധാന കാരണം

Ganesh RadhakrishnanGanesh Radhakrishnan
Aug 25, 2025, 05:37 am IST
in മതം
ആചാര്യത്രയവും ഹൈന്ദവാചാരപദ്ധതിയും
Share on FacebookShare on TwitterTelegram

ഭാരതീയതയെ നിർവചിക്കാൻ ‘നാനാത്വത്തിൽ ഏകത്വം’ എന്ന വാക്യം കടം കൊണ്ടപ്പോൾ അതിനു പ്രമാണമായത് ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’ എന്ന ഋഗ്വേദ സൂക്തമാണ്. ‘സത്യം ഒന്നുമാത്രം, എന്നാൽ ജ്ഞാനികൾ അതിനെ പല പേരുകളിൽ വിശേഷിപ്പിക്കുന്നു’ എന്ന് വേദം ഉദ്ഘോഷിച്ചപ്പോൾ ‘ഏകത്വ’ത്തിനു നൽകപ്പെട്ട പ്രാധാന്യം പിൽക്കാലത്ത് ഈ നിർവചനത്തിൻ്റെ വ്യാഖ്യാനങ്ങളിൽ നിന്ന് എങ്ങനെയോ അപ്രത്യക്ഷമായി. കാലക്രമേണ, ഐക്യത്തിനും ‘ഏകത’യ്ക്കും നൽകേണ്ടിയിരുന്ന ഊന്നൽ, ‘വൈവിധ്യ’ത്തിലേക്ക് മാറിപ്പോയതോടെ, വിവിധതയുടെ പേരുപറഞ്ഞ് വിഘടനവാദികൾ സംഘടിക്കുന്നതും രാഷ്ട്ര വിരുദ്ധപ്രചാരണങ്ങൾ സജീവമാകുന്നതും നാം കണ്ടു. ഇതേ വൈപരീത്യം തന്നെയാണ് സനാതന ധർമ അനുഷ്ഠാനങ്ങളേയും പിന്തുടർന്നത്. സനാതന ധർമത്തിനിപ്പോൾ അതിന്റെ മൂലപ്രമാണങ്ങളോടുള്ള ഐക്യത്തേക്കാൾ, ആചാര അനുഷ്ഠാനങ്ങളിലെ പ്രത്യക്ഷ വൈവിധ്യത്തിന്റെ പേരിലാണ് കൂടുതൽ പ്രശസ്തി.

ഏകമായ സത്യത്തിലേക്കുള്ള, പരമ്പരയാൽ വ്യവസ്ഥാപിതവും അല്ലാത്തതുമായ അനേകം വഴികളാണ് സനാതന ധർമത്തിൽ നാം പ്രകടമായി ദർശിക്കുന്ന നാനാത്വം. എന്നാൽ, ഈ വഴിപിരിവുകൾ ഒരുകാലത്തു വഴിതെറ്റലായി പരിണമിച്ചപ്പോഴാണ്, നമുക്ക് നേർവഴി അരുളാൻ മഹർഷി ദയാനന്ദ സരസ്വതിയും സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുദേവനും അടക്കമുള്ള ആചാര്യ ശ്രേഷ്ഠർ ജന്മമെടുത്തത്. അവർ ഹിന്ദുവിൻ്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കാലപ്രവാഹത്താൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും അസത്യ വചനങ്ങളും, അപൗരുഷേയവും കാലാതീതവുമായ ശ്രുതിയെ പ്രമാണമാക്കി സത്യാസത്യ വിവേചനം നടത്തി ശുദ്ധീകരിച്ചു, വേദപ്രോക്തമായ സത്യത്തെ വരിക്കുകയും, വേദവിരുദ്ധമായ അസത്യത്തെ ത്യജിക്കുകയും ചെയ്തു. കൂടാതെ, വരണീയമായ സത്യത്തെ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ, സനാതന ധർമ പരമ്പരയിലെ ആചാര്യന്മാരെല്ലാം നിവൃത്തിച്ചത് ഒരേ ചരിത്ര ദൗത്യമായിരുന്നു.

അനാചാരങ്ങൾ കൊണ്ട് ദുഷിച്ച സമൂഹത്തെ, ആധ്യാത്മീകതയിലൂടെ സംസ്കരിച്ച ആചാര്യന്മാർ, അതിന്റെ ഫലങ്ങളെ നിലനിർത്താനാണ് ഉപാസനപദ്ധതികൾ പുനരാവിവിഷ്കരിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സന്ധ്യാദി ഈശ്വരോപാസനകളിലൂടെയും മറ്റു സദാചാര അനുഷ്ഠാന കർമങ്ങളിലൂടെയും അവശ്യം പാലിക്കേണ്ട ചില സംസ്കാരവിധികളിലൂടെയും അന്ധകാരത്തിലാണ്ടു കിടന്ന മനുഷ്യരെ പുരുഷാർത്ഥസിദ്ധിയിലേക്ക് നയിക്കാനാണ് അവരെല്ലാം യത്നിച്ചത്. എന്നാൽ, ‘നവോത്ഥാന’ത്തെപ്പറ്റിയും ഹിന്ദു ജാഗരണത്തെപറ്റിയും വാചാലരാകുന്ന നാം ഈ ആചാരപദ്ധതികളെപ്പറ്റി സംസാരിക്കാനോ, അവയെ പിന്തുടരാനോ പ്രചരിപ്പിക്കാനോ ഒരുകാലത്തും തയ്യാറായില്ല. മേൽപ്പറഞ്ഞ ആചാരസംബന്ധിയായ മൂന്നു കൃതികളുടെ ഉള്ളടക്കത്തിലുള്ള സമാനതയും അഭിപ്രായൈക്യവും മലയാളികൾ ഇനിയും മനസ്സിലാക്കിയിട്ടെല്ലെന്നത് അത്യന്തം ഖേദകരമാണ്. വിധിപ്രകാരമുള്ള നിത്യനൈമിത്തിക കർമങ്ങൾ അനുഷ്ഠിക്കാതെ ഏതാനം ചില മാമൂലുകൾ പിന്തുടരുന്നതുകൊണ്ട് മാത്രം തങ്ങളുടെ മതനിഷ്‌ഠ പൂർണമായി എന്ന് ചിന്തിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ദുരവസ്ഥ ഒരു നൂറ്റാണ്ടു മുൻപേ മനസ്സിലാക്കിയ ആചാര്യശ്രേഷ്‌ഠന്മാരുടെ ഉപാസനവിഷയത്തെ മുൻനിർത്തിയുള്ള ഉപദേശങ്ങളെ ശ്രദ്ധയോടെ വീണ്ടെടുക്കേണ്ട കാലമാണിത്.

സനാതന ധർമ വിരുദ്ധമായ ജാത്യാചാരങ്ങളാൽ അധഃപതിച്ച കേരളത്തിലെ ഹൈന്ദവ ജനതയെ ഉദ്ധരിക്കാനും ആ മഹത്തായ ആത്മീയ ഉണർവിനെ തലമുറകളോളം നിലനിർത്താനും നമ്മുടെ ആചാര്യശ്രേഷ്ഠർ മുന്നോട്ടു വച്ച ഉപാസനാ-ആചാര സമ്പ്രദായങ്ങൾ എന്തായിരുന്നു എന്നതിനെപ്പറ്റി ഇന്നു നമുക്കുള്ള ധാരണ വളരെ പരിമിതമാണ്. ജാതിവ്യവസ്ഥ കാരണം ദുഷിച്ചുപോയ ഹൈന്ദവ ധർമത്തെ പുനരുദ്ധരിക്കാൻ നേതൃത്വം നൽകിയവരിൽ പ്രധാനികളായിരുന്നു ഗുരുദേവൻ, മഹാത്മ അയ്യൻ‌കാളി, ശ്രീ ചട്ടമ്പി സ്വാമികൾ, പണ്ഡിറ്റ് കെ. പി കറുപ്പൻ, ശ്രീ നീലകണ്‌ഠ തീർത്ഥപാദർ മുതലായവർ. മഹാത്മാ അയ്യൻ‌കാളി എന്ന സാമൂഹിക ആചാര്യൻ തുടക്കമിട്ട അടിസ്ഥാന ഹിന്ദുക്കളുടെ പുരോഗതിയെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനം ആത്മീയതയായിരുന്നില്ലെന്ന് സമർത്ഥിക്കാൻ ഇന്ന് ഏറെപ്പേർ പരിശ്രമിക്കുന്നുണ്ട്. മഹാത്മാ അയ്യങ്കാളിയെന്ന ജനനായകന്റെ ഉദയത്തിന് പിന്നിൽ സദാനന്ദ സ്വാമികൾ എന്ന ആത്മീയാചാര്യന്റെ സംഭാവനകളെന്തെല്ലാമാണെന്ന് ഇരുവരുടെയും ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. സദാനന്ദ സ്വാമികളുടെ ബ്രഹ്മനിഷ്ഠാ മഠങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ച ‘ചിൽസഭകൾ’ കേരളത്തിലെ അധസ്ഥിതർ എന്ന് മുദ്രകുത്തപ്പെട്ട പുലയ-പറയ വിഭാഗത്തിൽപ്പെട്ട അടിസ്ഥാന ഹിന്ദുക്കളെ ആത്മീയമായും സാമൂഹികമായും ഉന്നതിയിലേക്ക് നയിച്ചു. അവരുടെ ഉന്നമനത്തനായി ബ്രഹ്മനിഷ്ഠാ മഠങ്ങളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. 1907ൽ ആരംഭിച്ച സദാനന്ദ സാധുജന പരിപാലന സംഘമാണ് പിന്നീട് സാധുജന പരിപാലന സംഘമായത്. സദാനന്ദസ്വാമികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിത്സഭയിലെ പ്രസംഗകർ സാധുജനപരിപാലന സംഘത്തിന്റെ ശക്തരായ പ്രവക്താക്കളായി. അവർ അയ്യൻകാളിയുടെ പ്രവർത്തനങ്ങൾക്ക് ആത്മബലം നൽകി. അയ്യൻകാളിയുടെ അനുയായികളെ മറ്റുള്ളവർ ‘മഠപ്പുലയർ’ എന്ന് വിളിച്ചതിന്റെ ആത്മീയ പശ്ചാത്തലം ഇതായിരുന്നു. കേരളത്തിലെ വിഭിന്നസമ്പ്രദായത്തിലുള്ള ആശ്രമങ്ങളുടെ തനതായ ചര്യകൾക്ക് ഭംഗം വരാത്ത രീതിയിൽ, എല്ലാ സമ്പ്രദായങ്ങളെയും ഉൾപ്പെടുത്തി ഒരു ആചാര-സംസ്കാരപദ്ധതി രൂപീകരിച്ച്, ഹിന്ദുക്കളെയെല്ലാം വൈദികസംസ്കാര സമ്പന്നരാക്കി തീർക്കണമെന്ന ആശയം ഒരുപക്ഷെ ആദ്യമായി മുന്നോട്ടു വച്ചത് സദാനന്ദ സ്വാമികളായിരുന്നു. ഇതിനു വേണ്ടി ചട്ടമ്പിസ്വാമികളുമായും വിദ്യാനന്ദ തീർത്ഥപാദ സ്വാമികളുമായി ചേർന്ന് ഒരു ഹിന്ദു സംസ്കാര പദ്ധതി രൂപീകരിക്കുവാൻ അദ്ദേഹം ശ്രമിച്ചെങ്കിലും, അന്നത് പൂർണ്ണതയിലെത്തിയില്ല. എന്നാൽ, ഈ മഹാസങ്കല്പത്തെ കാലം ഒരു വിചിത്രമായ രീതിയിലാണ് കർമ്മപഥത്തിലെത്തിച്ചത്.

മേൽപ്പറഞ്ഞ അനേകം പേരിൽ, ഗുരുദേവനും ചട്ടമ്പി സ്വാമികളും മഹാത്മാ അയ്യങ്കാളിയും ആചാര്യാത്രയമെന്ന് അറിയപ്പെടുന്നതിന് പിന്നിലെ ഒരു കാരണവുമിതാണ്. ഈ ആചാര്യാത്രയത്തിന്റെ പരമ്പരകളിലൂടെയാണ് ആചാരപദ്ധതിയുടെ ഏകീകരണമെന്ന സങ്കല്പം നിവർത്തിക്കപ്പെട്ടത്. നവോത്ഥാനമെന്ന് ഇടതുപക്ഷം പേരു ചൊല്ലി വിളിച്ച, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലും ഇരുപതാം നൂറ്റാണ്ടിലുമായി ഉരുവംകൊണ്ട കേരളത്തിലെ ഹൈന്ദവ പുനർജാഗരണത്തിലൂടെ കൈവന്ന പുരോഗതി നിലനിർത്താൻ ഈ ആചാര്യന്മാർ നേരിട്ടും തങ്ങളുടെ പരമ്പരയിലൂടെയും ജാതി-മത ഭേദങ്ങൾക്കതീതമായി ഒരു ഏകീകൃത ആചാര പദ്ധതി ആവിഷ്കരിച്ചു. ശ്രീ നാരായണ ഗുരുദേവൻ 1924 ൽ ഉപദേശിച്ച ‘ശ്രീ നാരായണ സ്‌മൃതി’ ആണ് അതിൽ ഏറ്റവും പ്രധാനം. ശ്രീ ചട്ടമ്പി സ്വാമികളുടെ ശിഷ്യനായ നീലകണ്ഠ തീർത്ഥപാദർ 1915 ൽ എഴുതി പ്രസിദ്ധീകരിച്ച ‘ആചാര പദ്ധതിയും’ ഹൈന്ദവർ അനുഷ്ഠിക്കേണ്ട ആചാര-അനുഷ്ടാനങ്ങളുടെയും സംസ്കാര കര്മങ്ങളുടെയും ചിട്ടവട്ടങ്ങൾ വിശദീകരിക്കുന്ന കൃതിയാണ്. തുടർന്ന്, 1930 ൽ സാധാരണക്കാരായ, അധികമൊന്നും വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അടിസ്ഥാനവർഗ ഹിന്ദുക്കൾക്കു വേണ്ടി കവിതിലകൻ പണ്ഡിറ്റ് കെ. പി. കറുപ്പൻ, പുലയമഹാസഭ നേതൃത്വത്തോടുള്ള കൂടിയാലോചനയ്ക്ക് ശേഷം കൊച്ചി സർക്കാരിന്റെ ചിലവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ആചാരഭൂഷണം’. ഈ മൂന്നു കൃതികളിലും അതിന്റെ രചയിതാക്കൾ മുന്നോട്ട് വച്ച ഉപദേശങ്ങൾ ഹിന്ദു സമൂഹം അന്നേ ചെവിക്കൊണ്ടിരുന്നെങ്കിൽ, നമുക്ക് ഒരു നൂറു നഷ്ടവർഷങ്ങളുടെ കണക്കിന് മുമ്പിൽ ഇന്നിങ്ങനെ പകച്ചു നിൽക്കേണ്ടി വരുമായിരുന്നില്ല.

അനാചാരങ്ങൾ കൊണ്ട് ദുഷിച്ച സമൂഹത്തെ, ആധ്യാത്മീകതയിലൂടെ സംസ്കരിച്ച ആചാര്യന്മാർ, അതിന്റെ ഫലങ്ങളെ നിലനിർത്താനാണ് ഉപാസനപദ്ധതികൾ പുനരാവിവിഷ്കരിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സന്ധ്യാദി ഈശ്വരോപാസനകളിലൂടെയും മറ്റു സദാചാര അനുഷ്ഠാന കർമങ്ങളിലൂടെയും അവശ്യം പാലിക്കേണ്ട ചില സംസ്കാരവിധികളിലൂടെയും അന്ധകാരത്തിലാണ്ടു കിടന്ന മനുഷ്യരെ പുരുഷാർത്ഥസിദ്ധിയിലേക്ക് നയിക്കാനാണ് അവരെല്ലാം യത്നിച്ചത്. എന്നാൽ, ‘നവോത്ഥാന’ത്തെപ്പറ്റിയും ഹിന്ദു ജാഗരണത്തെപറ്റിയും വാചാലരാകുന്ന നാം ഈ ആചാരപദ്ധതികളെപ്പറ്റി സംസാരിക്കാനോ, അവയെ പിന്തുടരാനോ പ്രചരിപ്പിക്കാനോ ഒരുകാലത്തും തയ്യാറായില്ല. മേൽപ്പറഞ്ഞ ആചാരസംബന്ധിയായ മൂന്നു കൃതികളുടെ ഉള്ളടക്കത്തിലുള്ള സമാനതയും അഭിപ്രായൈക്യവും മലയാളികൾ ഇനിയും മനസ്സിലാക്കിയിട്ടെല്ലെന്നത് അത്യന്തം ഖേദകരമാണ്. വിധിപ്രകാരമുള്ള നിത്യനൈമിത്തിക കർമങ്ങൾ അനുഷ്ഠിക്കാതെ ഏതാനം ചില മാമൂലുകൾ പിന്തുടരുന്നതുകൊണ്ട് മാത്രം തങ്ങളുടെ മതനിഷ്‌ഠ പൂർണമായി എന്ന് ചിന്തിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ദുരവസ്ഥ ഒരു നൂറ്റാണ്ടു മുൻപേ മനസ്സിലാക്കിയ ആചാര്യശ്രേഷ്‌ഠന്മാരുടെ ഉപാസനവിഷയത്തെ മുൻനിർത്തിയുള്ള ഉപദേശങ്ങളെ ശ്രദ്ധയോടെ വീണ്ടെടുക്കേണ്ട കാലമാണിത്.

‘ആചാരഭൂഷണം’

രാജ്യത്തെ സാധാരണക്കാരായ, അധികമൊന്നും വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അടിസ്ഥാനവർഗ ഹിന്ദുക്കൾക്കു വേണ്ടി 1930 ൽ കവിതിലകൻ പണ്ഡിറ്റ് കെ പി കറുപ്പൻ, സർക്കാർ ചിലവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ആചാരഭൂഷണം’. അത്രയൊന്നും ഭാഷാപാണ്ഡിത്യമില്ലാത്ത സാധാരണ ജനതയ്ക്കു വേണ്ടി ലളിതമായ മലയാളത്തിൽ, ഒട്ടും സങ്കീർണ്ണമല്ലാത്ത ആചാരപദ്ധതികൾ ഉൾക്കൊള്ളിച്ച കൃതിയാണ് ‘ആചാരഭൂഷണം’. “അധഃകൃതരുടെ ഇടയിലുള്ള ദുഷിച്ച സാമുദായിക നടപടികളെ നശിപ്പിച്ചു സദാചാരങ്ങളെ ഏർപ്പെടുത്തി അവരെ ഉന്നമിപ്പിക്കണം എന്നുള്ളതാകുന്നു ഈ പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശം” എന്ന് പണ്ഡിറ്റ് കറുപ്പൻ തന്റെ പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നു.

ഈ ആധുനീകകാലത്തും സദാചാരങ്ങൾ പിന്തുടരുന്ന സാധാരണ ഹിന്ദുകുടുംബങ്ങൾ, അവരുടെ ദൈനംദിന ജീവിതത്തിൽ ആചരിക്കുന്നത് പണ്ഡിറ്റ് കറുപ്പന്റെ ‘ആചാരഭൂഷണത്തിൽ’ പ്രതിപാദിച്ചിരിക്കുന്ന ലളിതമായ ഈ ആചാര-അനുഷ്ഠാന-സംസ്കാര കര്മങ്ങളാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. ശരീരശുദ്ധി, പരിസരശുദ്ധി, ഈശ്വരഭജനം, രണ്ടുനേരത്തെ സന്ധ്യനുഷ്ഠാനം, ജനന-നാമകരണ-വിവാഹ-ചരമാദികൾ ഉൾപ്പെടുന്ന സംസ്ക്കാര കർമങ്ങൾ എന്നിവയ്ക്കാണ് ഈ പദ്ധതി പ്രാമുഖ്യം നൽകുന്നത്. കൂടാതെ, അനാവശ്യ അടിയന്തരങ്ങളായ, ആ കാലത്ത് പ്രചരിച്ചിരുന്ന കാതുകുത്തു കല്യാണം, തിരണ്ടു കല്യാണം, താലികെട്ടു കല്യാണം മുതലായവ നിർത്തലാക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിലുൾപ്പെടുത്തിയിരിക്കുന്ന ആത്മശാന്തിസ്തവം അഥവാ ശാന്തിഗീത, വൈദിക ശാന്തിമാത്രത്തിന്റെ മാതൃകയിൽ എഴുതപ്പെട്ടതാണ്.

പണ്ഡിറ്റ് കറുപ്പന്റെ ‘ആചാരഭൂഷണത്തിൽ’ സന്ധ്യോപാസനയുടെ അനുഷ്ഠാനത്തിലേക്കായി അദ്ദേഹം തന്നെ രചിച്ച ‘പ്രഭാത ഗീതയും’ ‘സന്ധ്യാ ഗീത’യുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. “കവിതാഗുണം പോരെങ്കിൽ വായനക്കാർ ക്ഷമിക്കണം. തമാശ പ്രയോഗിച്ച് ഭക്തിയുടെ ഗൗരവം കുറക്കാതിരിക്കുവാനും, ആഭാസ ശൃംഗാര വർണ്ണനകളാൽ പ്രാർത്ഥയിതാക്കളുടെ ചാരിത്രം ദുഷിക്കാതിരിക്കുവാനും ഏതുമാതിരി ഗാനങ്ങളാണ് വേണ്ടതെന്ന് കാണിക്കുകയാണ് പ്രസ്തുത ഗാനപ്രണയനം കൊണ്ട് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്,” അദ്ദേഹം വ്യക്തമാക്കുന്നു. എന്താചരിക്കണം എന്നതിന് ഒരു ലളിതമാതൃകയും, എന്താചരിക്കരുത് എന്നതിന് ഒരു മാർഗനിർദ്ദേശവുമാണ് ആചാരഭൂഷണം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഇതിന്റെ രചനാവേളയിൽ കൊച്ചി പുലയ മഹാജനസഭാ നേതൃത്വത്തോടും മറ്റും ആചാരസംബന്ധിയായ വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തിരുന്നതായി അവതാരികയിൽ പറയുന്നുണ്ട്. ഈ പുസ്തകത്തിന്റെ വിഷയ വിവരങ്ങൾ ഇങ്ങനെ: പുലര്കാലം, കുളി, പ്രഭാത ഗീത, സ്ത്രീകൾ, വൈകുന്നേരം, സന്ധ്യാ ഗീത, പിറപ്പും പേർവിളിയും, പ്രസവിക്കുന്ന സ്ത്രീകൾ, വിവാഹം, വിവാഹകർമം, താലിയും വസ്ത്രവും, വിവാഹം, സദ്യ, വിഭവങ്ങൾ, പൊലിവ് (സംഭാവന), കല്യാണം ഒരു ദിക്കിൽ മാത്രം, വിരുന്ന്, അവകാശം, അനാവശ്യമായ അടിയന്തിരങ്ങൾ നിർത്തണം, ചരമം, സംസ്കാരം, ശവം കിടന്ന മുറി, പതിനാറടിയന്തിരം, അവകാശം, ആത്മശാന്തിസ്തവം, സ്തവരത്നങ്ങൾ (ശിവൻ, ശ്രീകൃഷ്ണൻ, പാർവതി, മഹാലക്ഷ്മി, സൂര്യൻ…).

ഈ ആധുനീകകാലത്തും സദാചാരങ്ങൾ പിന്തുടരുന്ന സാധാരണ ഹിന്ദുകുടുംബങ്ങൾ, അവരുടെ ദൈനംദിന ജീവിതത്തിൽ ആചരിക്കുന്നത് പണ്ഡിറ്റ് കറുപ്പന്റെ ‘ആചാരഭൂഷണത്തിൽ’ പ്രതിപാദിച്ചിരിക്കുന്ന ലളിതമായ ഈ ആചാര-അനുഷ്ഠാന-സംസ്കാര കര്മങ്ങളാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. ശരീരശുദ്ധി, പരിസരശുദ്ധി, ഈശ്വരഭജനം, രണ്ടുനേരത്തെ സന്ധ്യനുഷ്ഠാനം, ജനന-നാമകരണ-വിവാഹ-ചരമാദികൾ ഉൾപ്പെടുന്ന സംസ്ക്കാര കർമങ്ങൾ എന്നിവയ്ക്കാണ് ഈ പദ്ധതി പ്രാമുഖ്യം നൽകുന്നത്. കൂടാതെ, അനാവശ്യ അടിയന്തരങ്ങളായ, ആ കാലത്ത് പ്രചരിച്ചിരുന്ന കാതുകുത്തു കല്യാണം, തിരണ്ടു കല്യാണം, താലികെട്ടു കല്യാണം മുതലായവ നിർത്തലാക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിലുൾപ്പെടുത്തിയിരിക്കുന്ന ആത്മശാന്തിസ്തവം അഥവാ ശാന്തിഗീത, വൈദിക ശാന്തിമാത്രത്തിന്റെ മാതൃകയിൽ എഴുതപ്പെട്ടതാണ്.

“ശർമ്മദമായുള്ള മാറ്റമിദ്ദേഹിക്കു ശർമസ്വരൂപ നീ നല്കുമല്ലോ

ശാന്തിയുദിക്കട്ടെ ശാന്തിയുദിക്കട്ടെ ശാന്തിയുദിക്കട്ടെ ദേഹിയിങ്കൽ”

എന്നവസാനിക്കുന്ന ശാന്തിഗീതയിൽ, ശാന്തിമന്ത്രത്തിന്റെ ഫലസിദ്ധി, ഏതു നിരക്ഷരനും വഴങ്ങുന്ന ഒരു നാടൻ ഗീതത്തിന്റെ ലാളിത്യത്തിൽ പൊതിഞ്ഞാണ് കവി അവതരിപ്പിച്ചിരിക്കുന്നത്.

‘ആചാരപദ്ധതി’

വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യനായിരുന്ന ശ്രീ നീലകണ്‌ഠ തീർത്ഥപാദരാൽ വിരചിതമായ ‘ആചാരപദ്ധതി’ പ്രധാനമായും നായർ സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന ദുരാചാരങ്ങളെ ഇല്ലാതാക്കി തൽസ്ഥാനത്തു വൈദിക സദാചാരത്തെ പ്രതിഷ്ഠിക്കാനുള്ള ഒരു മാർഗ്ഗരേഖയായിരുന്നു. 1915 ൽ പ്രസിദ്ധീകരിക്കുന്ന ഈ കൃതി, പിന്നീട് 1993 പുനഃപ്രസിദ്ധീകരിക്കുമ്പോൾ ശ്രീ നീലകണ്ഠ ആശ്രമ ട്രസ്റ്റ് അതിന്റെ ആമുഖപ്രസ്താവനയിൽ പറയുന്നു: “… നായന്മാരുടെ പാരലൗകിക ക്രിയകൾക്ക് ഒരു പൊരുത്തവുമില്ലാതിരുന്നു. അവരുടെ അജ്ഞാനത്തെ മുതലെടുത്തു കൊണ്ട് അക്കാലത്തെ ബ്രാഹ്മണ മേധാവിത്വം അർത്ഥസമ്പാദനം നടത്തിവന്നിരുന്ന ക്രൂരതയ്ക്ക് ഒരു വിരാമമിടുന്നതിനുപകരിച്ചു ഈ കൃതി.”

വേദാധികാര നിരൂപണത്തിലൂടെ സകല മനുഷ്യർക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അധികാരമുണ്ടെന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ പരമ്പരയായ തീർത്ഥപാദ സമ്പ്രദായം നിഷ്കര്ഷിച്ച വൈദിക സന്ധ്യാനുഷ്ടാന പദ്ധതി പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ഗായത്രി ഉപാസനയിൽ കേന്ദ്രീകൃതമായ വളരെ വിശദമായ വൈദിക സന്ധ്യോപാസനപദ്ധതിയാണ് ഈ ഗ്രന്ഥത്തിലൂടെ ഉപദേശിക്കപ്പെട്ടിരിക്കുന്നത്. സന്ധ്യയുടെ മാഹാത്മ്യം, അനുഷ്ടാനം, ആചമനം, ഓംകാരോപാസന, മനുസ്‌മൃതി പ്രകാരമുള്ള പ്രാണായാമം, ന്യാസം, പ്രണാമം, തുടങ്ങിയ വിധികൾ ഇതിൽ അടങ്ങിയിരിക്കുന്നു. 108 തവണ ഗായത്രീ മന്ത്ര ജപം വിധിച്ചിരിക്കുന്ന ഈ പദ്ധതിയിൽ, അമ്പതിനു മുകളിൽ വേദ-പുരാണ മന്ത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഇത്രയും വിപുലമായ സന്ധ്യോപാസനാക്രമം നിർദ്ദേശിക്കുന്ന ഈ മഹദ് ഗ്രന്ഥത്തിൽ നിന്ന് അടർത്തിയെടുത്ത ശ്രാദ്ധ പദ്ധതിയ്ക്ക് മാത്രമാണ് ഇന്ന് സമൂഹത്തിൽ പ്രചാരം നൽകിയിരിക്കുന്നത്.

ഇതിൽ ആറ് പദ്ധതികളാണുള്ളത്. പ്രേതവിചാരപദ്ധതി, ശാവപദ്ധതി, ആശൗച പദ്ധതി, ശ്രാദ്ധ പദ്ധതി, സംസ്കാര പദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിവയാണവ. ശ്രുതി-സ്മൃതികളെയും, പുരാണങ്ങളെയും, ബ്രാഹ്മണങ്ങളെയും മഹാഭാരതത്തെയും പ്രമാണങ്ങളാക്കി എഴുതപ്പെട്ട ഈ കൃതിയിൽ ഉപാസകൻ ജപിക്കേണ്ട മന്ത്രങ്ങൾ സംസ്‌കൃതത്തിൽ തന്നെ നൽകിയിട്ടുണ്ട്.

വേദാധികാര നിരൂപണത്തിലൂടെ സകല മനുഷ്യർക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അധികാരമുണ്ടെന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ പരമ്പരയായ തീർത്ഥപാദ സമ്പ്രദായം നിഷ്കര്ഷിച്ച വൈദിക സന്ധ്യാനുഷ്ടാന പദ്ധതി പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ഗായത്രി ഉപാസനയിൽ കേന്ദ്രീകൃതമായ വളരെ വിശദമായ വൈദിക സന്ധ്യോപാസനപദ്ധതിയാണ് ഈ ഗ്രന്ഥത്തിലൂടെ ഉപദേശിക്കപ്പെട്ടിരിക്കുന്നത്. സന്ധ്യയുടെ മാഹാത്മ്യം, അനുഷ്ടാനം, ആചമനം, ഓംകാരോപാസന, മനുസ്‌മൃതി പ്രകാരമുള്ള പ്രാണായാമം, ന്യാസം, പ്രണാമം, തുടങ്ങിയ വിധികൾ ഇതിൽ അടങ്ങിയിരിക്കുന്നു. 108 തവണ ഗായത്രീ മന്ത്ര ജപം വിധിച്ചിരിക്കുന്ന ഈ പദ്ധതിയിൽ, അമ്പതിനു മുകളിൽ വേദ-പുരാണ മന്ത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഇത്രയും വിപുലമായ സന്ധ്യോപാസനാക്രമം നിർദ്ദേശിക്കുന്ന ഈ മഹദ് ഗ്രന്ഥത്തിൽ നിന്ന് അടർത്തിയെടുത്ത ശ്രാദ്ധ പദ്ധതിയ്ക്ക് മാത്രമാണ് ഇന്ന് സമൂഹത്തിൽ പ്രചാരം നൽകിയിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം, തീർത്ഥപാദ പരമ്പരയിലെ, ബ്രഹ്മാനന്ദ തീർത്ഥപാദസ്വാമി ക്രമീകരിച്ച ‘ലഘുനിത്യകർമപദ്ധതി’ എന്ന ചെറിയ കൃതിയിൽ, കാലത്തിനനുസരിച്ച് ആചരിക്കാൻ പാകത്തിന് വൈദിക ജീവനപദ്ധതിയെ പുനരവതരിപ്പിച്ചിട്ടുണ്ട്. പ്രാതഃസ്മരണ, ശൗചവിധികൾ, സ്നാനവിധികൾ, ജപം, മന്ത്രോപാസന, പഞ്ചമഹായജ്ഞം, സന്ധ്യാവന്ദനം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി വിവരിക്കുകയും അവയെപ്പറ്റി ഒരു ലഘുവിവരണം നൽകുകയും ചെയ്യുന്നുണ്ട്.

‘ശ്രീനാരായണസ്‌മൃതി’

ശ്രീനാരായണ ഗുരുദേവന്റെ ‘ശ്രീനാരായണസ്‌മൃതിയിലെ’ പത്ത് സർഗങ്ങളിലൂടെ അദ്ദേഹം ഉപദേശിക്കുന്നത് കലർപ്പില്ലാത്ത സനാതന ധർമ നിയമങ്ങളും വൈദിക സാധനാപദ്ധതിയുമാണ്. ഏകദൈവവിചാരം മുതൽ പഞ്ചമഹായജ്ഞങ്ങൾ വരെയുള്ള സനാതനധർമ പദ്ധതിയെ ക്രമനിബദ്ധമായി ഗുരുദേവൻ നമുക്ക് പറഞ്ഞു തരുന്നു.

മനുസ്‌മൃതിക്ക് ശേഷമുണ്ടായ വിടവ് നികത്താനാണ് ഗുരുദേവൻ ഈ സ്‌മൃതി ഉപദേശിച്ചതെന്ന് ശ്രീ മുനിനാരായണ പ്രസാദ് അഭിപ്രായപ്പെടുന്നു- “മനുസ്‌മൃതിയും മറ്റും പണ്ട് എഴുതിയിട്ടുള്ളത്, അക്കാലത്ത് നിലനിന്ന കാലദേശപരമായ അനിവാര്യതകളും ആവശ്യങ്ങളും മുൻനിർത്തിയാണ്. ആധുനികലോകത്ത് അതിലെ പല വിധികളും നിഷേധങ്ങളും അസംഗതമായിത്തീർന്നിട്ടുണ്ട്, അതുകൊണ്ട് അതിനെ കുറ്റം പറയാൻ ധാരാളം ആളുകളുകളുണ്ട്. എന്നാൽ കുറ്റം പറയാനല്ലാതെ പുതിയൊരു സ്‌മൃതി എഴുതാൻ ആരും തുനിഞ്ഞില്ല. ഈ വിടവാണ് നാരായണഗുരുവിന്റെ അനുഗ്രഹപൂർവ്വകമായ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ സ്വാമി ആത്മാനന്ദ ഈ കൃതിയിലൂടെ നിർവഹിച്ചിരിക്കുന്നത്.” ഉള്ളടക്കത്തിലേക്ക് കടന്നാൽ, പ്രതിപാദ്യവിഷയങ്ങളെ ഇപ്രകാരം ചുരുക്കുപ്പറയാം: ഒന്നാം സർഗ്ഗത്തിൽ, സ്ഥലവർണനം, ശിവഗിരിവർണനം, ആചാര്യ സമർഥനം. രണ്ടാം സർഗ്ഗത്തിൽ ധര്മാധര്മ വിവേചനം, ജാതിമത ദൈവവിചാരം, ജാതി, ഏകദൈവവിചാരം. മൂന്നാം സർഗ്ഗത്തിൽ, സാമാന്യ ധർമം, ശുദ്ധിപഞ്ചകം. നാലിൽ, സൂതകം, ബാലോപചരണം, വിദ്യാരംഭം. അഞ്ച്, ആശ്രമധർമം. ആറിൽ, ബ്രഹ്മചര്യം. ഏഴിൽ, ഗാർഹസ്ഥ്യധർമം. എട്ടാം സർഗ്ഗത്തിൽ പഞ്ചമഹായജ്ഞം. ഒൻപതിൽ, അഥാപരക്രിയ. പത്താം സർഗത്തിൽ, സന്യാസം!

സനാതന ധർമത്തെ ഉദ്ധരിക്കുന്നതിനും അനാചാരങ്ങളെ ദൂരികരിക്കുന്നതിനും വേണ്ടി ഗുരുദേവനും ദയാനന്ദ സരസ്വതിയും ശ്രീ നീലകണ്‌ഠ തീർത്ഥപാദരും അവലംബിച്ച മാർഗം ഒന്നു തന്നെയാണ്: സ്മൃതിയെ കാലത്തിനും ദേശത്തിനുമനുസരിച്ച് പരിഷ്കരിക്കുക. അതിൽ കാലക്രമേണ അടിഞ്ഞുകൂടിയ മാലിന്യങ്ങളും അസത്യ വചനങ്ങളും, അപൗരുഷേയവും കാലാതീതവുമായ ശ്രുതിയെ പ്രമാണമാക്കി സത്യാസത്യ വിവേചനം നടത്തി ശുദ്ധീകരിക്കുക. വേദപ്രോക്തമായ സത്യത്തെ വരിക്കുകയും, വേദവിരുദ്ധമായ അസത്യത്തെ ത്യജിക്കുകയും ചെയ്യുക. ഒപ്പം, സത്യമാർഗത്തെ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇതുതന്നെയാണ് ഈ മൂന്ന് ആചാര്യശ്രേഷ്ഠന്മാരും അവരുടെ പിൻഗാമികളും നമുക്ക് ഉപദേശിച്ചത്. മേൽപ്പറഞ്ഞ മൂന്നുകൃതികളേയും സത്യാർത്ഥപ്രകാശം, ഋഗ്വേദാദിഭാഷ്യഭൂമിക, സംസ്കാരവിധി എന്നീ ദയാനന്ദകൃതികളുടെ ഉള്ളടക്കവുമായി ചേർത്തുവച്ചു വായിക്കുമ്പോഴാണ് അവയെ നമുക്ക് പൂർണമായി മനസ്സിലാക്കാനും, ആചരണത്തിൽ കൊണ്ടുവരാനും കഴിയുക. ശ്രീ നാരായണ സ്‌മൃതിയിലും മറ്റ് ആചാരപദ്ധതികളിലും സന്ധ്യയുടെയും, ബ്രഹ്മയജ്ഞാദികളായ പഞ്ചയജ്ഞങ്ങളുടെയും മഹത്വത്തെപറ്റിയും അവ അനുഷ്ഠിക്കേണ്ടതിന്റെ അനിവാര്യതയെയുംപറ്റി പറയുന്നുണ്ട്. അതേസമയം, മഹർഷി ദയാനന്ദൻ പുനരാവിഷ്കരിച്ച ആര്യപർവ പദ്ധതി, മേൽപ്പറഞ്ഞ നിത്യ-നൈമിത്തിക കർമങ്ങൾ എങ്ങനെ ആചരിക്കാമെന്ന് നമ്മെ അഭ്യസിപ്പിക്കുന്ന സമ്പൂർണ വിദ്യാഭ്യാസ പദ്ധതികൂടിയാണ്.

പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കാത്തവൻ പാപിയെന്നു വിധിക്കുന്ന ഈ സ്‌മൃതിയിലെ ഏറെ പ്രാധാന്യമുള്ള അഷ്ടമസർഗ്ഗത്തിൽ അദ്ദേഹം, വൈദിക നിത്യോപാസനയുടെ ഭാഗമായ പഞ്ചയജ്ഞങ്ങളെപ്പറ്റി പറയുന്നു.

ബ്രാഹ്മ: പിതൃസ്തഥാ ദൈവസ്തതോ ഭൗതികമാനുഷൗ

ഏതേ പഞ്ച മഹായജ്ഞാ: പ്രോച്യന്തേ നയകോവിദൈ: (187 )

അർഥം: ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂത സംബന്ധിയായും മനുഷ്യസംബന്ധിയായും നടത്തുന്ന യജ്ഞങ്ങൾ എന്നിങ്ങനെ അഞ്ചു യജ്ഞങ്ങളാണുള്ളത്.

ബ്രഹ്മയജ്ഞം എന്നാൽ വേദം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുക, എന്നാണെന്നു അടുത്ത ശ്ലോകത്തിൽ അദ്ദേഹം വിവരിക്കുന്നു.

പഞ്ചായജ്ഞാന കുർവാണോ നൂനം ദുർഗതിമാപ്നുയാത്

യജ്ഞാവശിഷ്ട ഭോക്‌താര: സ്പൃശ്യന്തേ ന ഹി പാപ്മഭി:

അർഥം: പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കാത്തവൻ ദുർഗതി പ്രാപിക്കും. പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കുന്നവരെ പാപം ബാധിക്കുകയില്ല.

സനാതന ധർമാനുഷ്ഠാനത്തിൻ്റെ ആധാരശിലകളാണ് പഞ്ചയജ്ഞങ്ങൾ. അനാദികാലങ്ങൾ മുതൽ സർവ്വജനങ്ങളും ആചരിക്കേണ്ട ഏക ഉപാസനാ പദ്ധതിയായി ശ്രുതിസ്മൃതിപുരാണങ്ങൾ മുന്നോട്ടു വയ്ക്കുന്നവയാണ് പഞ്ചയജ്ഞങ്ങൾ. സനാതന ധർമത്തെ പിന്തുടരുന്ന മനുഷ്യർ ദൈനംദിന ജീവിതത്തിൽ അവശ്യം അനുഷ്ഠിക്കേണ്ട പദ്ധതിയായി സ്വാമി വിവേകാനന്ദനും ഉപദേശിക്കുന്നത് ഇതേ പഞ്ചയജ്ഞങ്ങളാണ്.

സനാതന ധർമത്തെ ഉദ്ധരിക്കുന്നതിനും അനാചാരങ്ങളെ ദൂരികരിക്കുന്നതിനും വേണ്ടി ഗുരുദേവനും ദയാനന്ദ സരസ്വതിയും ശ്രീ നീലകണ്‌ഠ തീർത്ഥപാദരും അവലംബിച്ച മാർഗം ഒന്നു തന്നെയാണ്: സ്മൃതിയെ കാലത്തിനും ദേശത്തിനുമനുസരിച്ച് പരിഷ്കരിക്കുക. അതിൽ കാലക്രമേണ അടിഞ്ഞുകൂടിയ മാലിന്യങ്ങളും അസത്യ വചനങ്ങളും, അപൗരുഷേയവും കാലാതീതവുമായ ശ്രുതിയെ പ്രമാണമാക്കി സത്യാസത്യ വിവേചനം നടത്തി ശുദ്ധീകരിക്കുക. വേദപ്രോക്തമായ സത്യത്തെ വരിക്കുകയും, വേദവിരുദ്ധമായ അസത്യത്തെ ത്യജിക്കുകയും ചെയ്യുക. ഒപ്പം, സത്യമാർഗത്തെ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇതുതന്നെയാണ് ഈ മൂന്ന് ആചാര്യശ്രേഷ്ഠന്മാരും അവരുടെ പിൻഗാമികളും നമുക്ക് ഉപദേശിച്ചത്. മേൽപ്പറഞ്ഞ മൂന്നുകൃതികളേയും സത്യാർത്ഥപ്രകാശം, ഋഗ്വേദാദിഭാഷ്യഭൂമിക, സംസ്കാരവിധി എന്നീ ദയാനന്ദകൃതികളുടെ ഉള്ളടക്കവുമായി ചേർത്തുവച്ചു വായിക്കുമ്പോഴാണ് അവയെ നമുക്ക് പൂർണമായി മനസ്സിലാക്കാനും, ആചരണത്തിൽ കൊണ്ടുവരാനും കഴിയുക. ശ്രീ നാരായണ സ്‌മൃതിയിലും മറ്റ് ആചാരപദ്ധതികളിലും സന്ധ്യയുടെയും, ബ്രഹ്മയജ്ഞാദികളായ പഞ്ചയജ്ഞങ്ങളുടെയും മഹത്വത്തെപറ്റിയും അവ അനുഷ്ഠിക്കേണ്ടതിന്റെ അനിവാര്യതയെയുംപറ്റി പറയുന്നുണ്ട്. അതേസമയം, മഹർഷി ദയാനന്ദൻ പുനരാവിഷ്കരിച്ച ആര്യപർവ പദ്ധതി, മേൽപ്പറഞ്ഞ നിത്യ-നൈമിത്തിക കർമങ്ങൾ എങ്ങനെ ആചരിക്കാമെന്ന് നമ്മെ അഭ്യസിപ്പിക്കുന്ന സമ്പൂർണ വിദ്യാഭ്യാസ പദ്ധതികൂടിയാണ്.

ആചാര്യാത്രയം നേതൃത്വം നൽകിയ ഹൈന്ദവ പുനർജാഗരണത്തിന്റെ തുടർച്ചയായി നടപ്പിലാകേണ്ടിയിരുന്ന സമുദായങ്ങളുടെ ഐക്യവും ഹിന്ദു ഏകീകരണവും ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നത് അവരുപദേശിച്ച സദാചാരങ്ങളിൽ അധിഷ്ഠിതമായ ഏകീകൃതമായ ഉപാസനാപദ്ധതി അനുഷ്ഠിക്കുന്നതിൽ നാം കാട്ടിയ വൈമുഖ്യമാണ്. ഋഷി പരമ്പരയോട് ചേർന്നു നിന്നുവേണം പുരുഷാർത്ഥ സിദ്ധിക്കായി യത്നിക്കേണ്ടതെന്ന ആചാര്യന്മാരുടെ ഉപദേശത്തെ മറന്നു ജീവിച്ചാൽ ഫലം അധോഗതിയാണെന്ന് തിരിച്ചറിയാൻ ഇനിയും നാം വൈകരുത്. ശ്രീ മൃഡാനന്ദ സ്വാമികൾ 1975 ലെ ചതയദിനാഘോഷത്തോട് അനുബന്ധിച്ച് ആലുവയിൽ വച്ച് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞതുപോലെ: “…ലോകാചാര്യന്മാർ വരുന്നത് നമ്മുടെ പൂജ വാങ്ങാനോ, പ്രശംസ കേൾക്കാനോ അല്ല. ധർമ സംസ്ഥാപനമാണ് അവരുടെ ആഗമനോദ്ദേശം. അതുകൊണ്ട് അവരുടെ ജീവിതവും ഉപദേശങ്ങളും പഠിക്കുകയും അതിൽ നിന്ന് കിട്ടുന്ന തത്വങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കാൻ ശ്രമിക്കുകയുമാണ് അവരോടുള്ള ഭക്തി കാണിക്കുവാനുള്ള മാർഗം…” ആചാര്യാത്രയ ജയന്തിയുടെ ഈ സന്ദർഭത്തിൽ അങ്ങേയറ്റം പ്രസക്തമായ അമൃത വചനമാണ് മൃഡാനന്ദ സ്വാമികളുടേത്. ആചാര്യന്മാരെ പൂജിക്കുന്നതിനൊപ്പമോ, അതിലേറെയോ പ്രാധാന്യം നാം നൽകേണ്ടത് അവരുടെ ഉപദേശങ്ങളെ ജീവിതത്തിൽ പകർത്താനും അവർ നിർദ്ദേശിച്ച സദാചാരങ്ങളെ അനുഷ്ഠിക്കുന്നതിനുമാണ്- അതാണ് അവരോടുള്ള ഭക്തി കാണിക്കുവാനുള്ള മാർഗം, അതാണ് ധർമത്തിന്റെ രക്ഷയ്ക്കായി കാലം ആവശ്യപ്പെടുന്നതും.

Tags: Sree Narayana GuruChattambi SwamiMahatma AyyankaliAcharya ThrayamAcharya Trayam
ShareSendTweetShare

Discussion about this post

Related Posts

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

പൈതൃകത്തിൻ്റെ പുനരാഗമനം!

പൈതൃകത്തിൻ്റെ പുനരാഗമനം!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

Arnold Toynbee, Mahatma Gandhi and Ram Mandir: Bharat’s Civilizational Reawakening in Ayodhya

കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും ആർണോൾഡ് ടോയൻബിയും

“പലമതസാരവുമേകമല്ല!” കത്തോലിക്ക സഭയുടെ ഗുരുനിന്ദയും ഒരു മത വിവാദവും

“പലമതസാരവുമേകമല്ല!” കത്തോലിക്ക സഭയുടെ ഗുരുനിന്ദയും ഒരു മത വിവാദവും

പുതിയത്

എഫ്സിആർഎ നിയമഭേദഗതി: പാശ്ചാത്യ ശക്തികളുടെ അട്ടിമറി ലക്ഷ്യങ്ങൾക്ക് ഭാരതത്തിന്റെ ‘ചെക്ക്മേറ്റ്’

എഫ്സിആർഎ നിയമഭേദഗതി: പാശ്ചാത്യ ശക്തികളുടെ അട്ടിമറി ലക്ഷ്യങ്ങൾക്ക് ഭാരതത്തിന്റെ ‘ചെക്ക്മേറ്റ്’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

പൈതൃകത്തിൻ്റെ പുനരാഗമനം!

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative